Showing posts with label പഴയ പെട്ടി തുറന്നപ്പോള്‍. Show all posts
Showing posts with label പഴയ പെട്ടി തുറന്നപ്പോള്‍. Show all posts

Wednesday, September 28, 2011

വിരുന്നുകാരന്‍

ഔചിത്യം തീരെയില്ലാത്ത വിരുന്നുകാരനെ കാത്തു

മരച്ചുവടുകളില്‍ മഴയും നഞ്ഞു ഞാനും നടക്കുന്നു.

 മഴയോടെനിക്ക് പ്രണയമാണ്, കടലിനോടും അതെ

എങ്കിലും അവനെ തന്നെയാണ് കാത്തിരിക്കുന്നത് താനും 
 
ഇന്നലെയും ഇന്നും നാളെയും

അവന്‍ എന്നും ഉണ്ടാകും

നീണ്ടു മുന്നോട്ടുകിടക്കുന്നു എന്ന് തോന്നുന്ന വഴിയില്‍

ഏതു വളവിലാണ് അവന്‍ എന്നെക്കാത്ത് ഒളിച്ചിരിക്കുന്നത്

 അവനെ കാണാത്തവര്‍ക്ക് അവനെ കാണാന്‍ കാഴ്ചയില്ല
കണ്ടുമുട്ടുന്നവരാകട്ടെ കണ്ണടക്കുന്നു

ആരോട് ചോദിക്കും  ഞാന്‍ അവനെ പറ്റി

ആര്‍ക്കും അറിയില്ലല്ലോ അവനെ


തൊട്ടു നില്‍ക്കുമ്പോള്‍ പോലും ആരുടേയും കണ്ണില്‍ പെടാതെ എങ്ങനെ ആണവന്‍  ഒളിച്ചു കളിക്കുന്നത്

പുരസ്ക്കരങ്ങളുടെ തിളകമോ, തോങ്ങലോ  ഇല്ലാതെ തന്നെ അവന്‍ പ്രശസ്തനാണ്

എന്നിട്ടും ആരും  അവനെ തിരിച്ചറിയുന്നില്ലല്ലോ..

 അവനെ  തീവ്രമായി മോഹിച്ചു  കാത്തിരുന്ന 
 രാത്രികള്‍  എത്ര ..പകലുകള്‍ എത്ര..

വിരലുകളില്‍ നിറങ്ങള്‍  പടരുന്നതിന് മുമ്പേ 
എന്നെ കൂടെകൂട്ടൂ എന്ന് ചോദിച്ചത് എത്ര തവണ.. 
എന്റെ ചഷകം ദൂരെ ഇരിക്കെ തന്നെ ..

 രാത്രികളില്‍ ഇപ്പോഴും


ആകാശങ്ങളിലെ നക്ഷത്രങ്ങളുടെ എണ്ണം കൂടിയും

കുറഞ്ഞും കൊണ്ടേ ഇരിക്കുന്നത് ഞാന്‍ കാണുന്നു. 

Thursday, July 07, 2011

കുപ്പിവളകള്‍

 



നീ ഒരുപക്ഷെ ഓര്‍ക്കുന്നുണ്ടാവില്ല

പണ്ട് ഞാന്‍ നിനക്ക് തന്ന കുപ്പിവളകളെ പറ്റി

അമ്മ എനിക്ക് തന്നവയായിരുന്നു..അവ

വെള്ളിനിറത്തില്‍ ചുവന്ന പൂക്കളോടുകൂടിയ

ആ വളകള്‍ കയ്യില്‍ കിട്ടിയപ്പോള്‍

ഞാന്‍ ആദ്യം നിന്നെയാണ് ഓര്‍ത്തത്‌..



പൂവിതള് പോലത്തെ നിന്റെ കൈകളിലേക്ക് അത് തന്നപ്പോള്‍

നിന്റെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു ,

നീ ചിരിച്ചു ... നിന്നെ സന്തോഷിപ്പിക്കാന്‍

എന്തും ചെയ്യാന്‍ എനിക്കിഷ്ടമായിരുന്നു


പിന്നെ സ്കൂളിനു പിന്നിലെ ആ പരന്ന കല്ലില്‍ കയറിയിരുന്നു നീയതു ഓരോന്നായി പൊട്ടിച്ചത് , എന്നെ നോക്കി ചിരിച്ചത്..

നീ അപ്പോള്‍ പറഞ്ഞതൊന്നും ഞാന്‍ കേട്ടിരുന്നില്ല

എന്‍റെ കണ്ണില്‍ വന്ന നനവ്‌ നീ കണ്ടിരിക്കില്ല.



നമ്മള്‍ തിരിച്ചു പോന്നപ്പോള്‍

നീ കാണാതെ ഞാനാ വളപ്പോട്ടുകളില്‍ പാളിനോക്കിയിരുന്നു

പിന്നെയെപ്പോഴോ ഞാന്‍ അവ പെറുക്കിയെടുക്കാനും ശ്രമിച്ചിരുന്നു

നീ ഇത് വല്ലതും ഓര്‍ക്കുന്നുണ്ടോ?

അല്ല! നീയിതു എവിടെപ്പോയി ?

പളുങ്ക് മാല

ഈ പളുങ്ക് മാല കോര്‍ത്തിരിക്കുന്ന വര്‍ണ്ണനൂല്‍ വിറക്കുന്നു

ഈ പളുങ്ക് മണികള്‍ക്ക് വല്ലാത്ത ഭാരം

നൂല് വിടരുന്നു പൊട്ടി പോകുന്നു

ഇരുകൈകളും കൊണ്ട് ഞാന്‍ അതു താങ്ങുകയാണ്

അവസാന ഇഴയും വിറക്കുന്നു ...

പ്രതീക്ഷകള്‍ കൈവിടാനുള്ളവയല്ലേല്ലോ

വിടരും മുമ്പേ വാടിപ്പോയ എന്‍റെ പൂമൊട്ട്

തളര്‍ന്നു കുമ്പിട്ടു മണ്ണിനെ ചുംബിച്ചു മുഖം പൊതി തേങ്ങുന്നു

ഞാന്‍ എന്തു ചെയ്യാന്‍ ഒരു തുള്ളി കണ്ണീര്‍ പൊഴിക്കുക അല്ലാതെ

(1995 )

ഞാന്‍

നിമിഷങ്ങള്‍ വെറുതെ പെയ്തിറങ്ങുകയാണ്‌

ഞാന്‍ വല്ലാണ്ട് നനഞ്ഞഒലിച്ചിരിക്കുന്നു

അവ എന്‍റെ മുടി നാരുകളുടെ കാളിമ ഒഴുക്കി കളയുന്നു

നെറ്റിത്തടം ശൂന്യമാണ്

.മുടി ഇഴയുന്ന മുഖത്ത് ഇളം ചോപ്പ് നിറത്തില്‍

കലങ്ങിയ കണ്ണുകള്‍

കവിളിലൂടെ ഒലിച്ചിറങ്ങുന്ന ചാലുകള്‍

അവിടെ ഇവിടെയായി കരിവാളിച്ചു കിടക്കുന്ന ചതവിന്റെ പാടുകള്‍

ഖിന്ന ഭാവം

നിറം മങ്ങിയ ചുണ്ടുകളില്‍ പക്ഷെ വികൃതമായ ഒരു പുഞ്ചിരിയുണ്ട്

വേദനയില്‍ പൊതിഞ്ഞു ചായം പൂശിയ ഒന്ന്.

മഴ ഇനിയും തോര്‍ന്നിട്ടില്ല....

ഇപ്പോള്‍ എന്‍റെ മുടിക്ക് വെളുത്ത നിറമാണ്..

ഒലിച്ചിറങ്ങിയ കറുപ്പ് നിറം എന്‍റെ മുഖമാകെ പടര്‍ന്നിരിക്കുന്നു

മുഖം നിറയെ ചുളിവുകള്‍..

ഞാന്‍ ഞെട്ടി ഉണര്‍ന്നു..

എന്‍റെ കയ്യില്‍ ഇറുക്കിപിടിച്ച ഒരു പേന മാത്രം..!!

(1995 )

ചുവര്‍ചിത്രങ്ങള്‍

ഇത്ര കാലം ഞാന്‍ എന്‍റെ മനസ്സിനോട്

കടംകഥകള്‍ പറയുകയായിരുന്നു ,

മണ്ണില്‍ കളിച്ചു ചെളിപുരണ്ട കൈകളാല്‍

മനസിന്‍റെ വെള്ള ചുവരുകള്‍

ഞാന്‍ വല്ലാണ്ട് വൃത്തികേടാക്കിയിരിക്കുന്നു

കഴുകിത്തുടക്കാന്‍ ആവതായിട്ടും എന്‍റെ കൈകള്‍

എന്തെ മടിച്ചുവെന്നു ഞാന്‍ വിസ്മയിക്കുകയായിരുന്നു..



ഇപ്പോള്‍ മാത്രമാണ് കാണുന്നത്,

ചുവരില്‍ ഞാന്‍ കോറിയിട്ട ചിത്രങ്ങള്‍ ..






അവയില്‍ തെളിഞ്ഞു കത്തുന്ന സൂര്യ രശ്മികള്‍..

ചെളിയില്‍ വിരിഞ്ഞു നില്‍ക്കുന്ന താമരകള്‍..

കൌതുകം വിട്ടുമാറാത്ത കണ്ണുകള്‍

കാറ്റില്‍ പറക്കുന്ന മുടിയിഴകള്‍

പ്രണയം മാത്രം ശ്വസിക്കുന്ന ഹൃദയം..!

മഴത്തുള്ളി

മഴ എന്നും എനിക്കിഷ്ടമാണ്

ഒരു കുറുമ്പിക്കുട്ടിയെപോലെ മഴയതെക്കിറങ്ങി ഓടാന്‍

എത്ര തവണ മനസ്സ് വെമ്പിയിട്ടുണ്ട്

മാനത്തെ വിശേഷങ്ങളുമായി വരുന്ന

ഓരോ മഴത്തുള്ളിയെയും സ്വീകരിക്കാന്‍

എല്ലാ മഴത്തുള്ളികളുടെയും സ്പര്‍ശനം ഏല്‍ക്കാന്‍



എത്ര ദൂരത്ത് നിന്നാണ് അവ വരുന്നത്

ഭൂമിയിലെത്തുമ്പോള്‍ വീടണയുന്ന യാത്രികന്റെ മനസ്സാവില്ലേ അവയ്ക്ക് ?

മുറ്റത്തുവലിച്ചു കെട്ടിയിരിക്കുന്ന കമ്പി അയയിലൂടെ

ഇത്ര ധൃതികൂട്ടി അവയെല്ലാം എങ്ങോട്ടാണ് ഓടിപോകുന്നത്?

ഒന്ന് ഒന്നിനോട് ചേരുന്നു

അവ ഒന്നായി വീണ്ടും നീങ്ങുന്നു, സ്പര്‍ധയില്ല ദുരയില്ല

ഒരു കാറ്റ് വന്നാല്‍ താഴേ വീണേക്കാം...

എങ്കിലും .. ആ നിമിഷത്തില്‍

ഉള്ളില്‍ സംതൃപ്തിയുടെ തിളക്കം മാത്രം



ഒരു മഴത്തുള്ളിയാവാന്‍ ആശിച്ചു പോകുന്നു

ഒടുവില്‍ ഭൂമിയുടെ മാറില്‍ താഴും വരെ.

നിഷ്കളങ്കതയുടെ കുളിര് ഉള്ളില്‍ പേറുന്ന ഒരു പളുങ്ങ് മണി ആവാന്‍

(1995 )