Monday, January 16, 2017

ഊഞ്ഞാലാട്ടം

കാലം  ഒരു നീരൊഴുക്കു പോലെയാണത്രെ
പോയാല്‍ പിന്നെ തിരിച്ചുകിട്ടാത്ത നീരൊഴുക്ക്..
എന്നാല്‍ പൊയ്‌പ്പോയ  നീരെല്ലാം എങ്ങോട്ടാണോ   പോകുന്നത്.. അങ്ങോട്ടേയ്ക്ക് പോകാന്‍  എനിക്കൊരു  ഊഞ്ഞാൽ കിട്ടി.

ഉയല്‍ ആടിയപ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല
 എങ്ങോട്ടാണ്  പോകുന്നതെന്ന്.
ഒര്മ്മയുടെ  ഓളങ്ങളില്‍ മഞ്ഞു തലോടി
കാറ്റ് ഉറങ്ങുന്ന  ഒരു  മലഞ്ചെരിവ്   ഞാന്‍ കണ്ടു.
മൺ ചിരട്ടയ്ക്കുള്ളില്‍ വട്ടയിലയിൽ  പൊതിഞ്ഞു
ഏറ്റവുംപ്രിയപ്പെട്ടതെന്തോ  അവിടെ അവിടെ തുടിച്ചു .
താഴ്വരയിലെ തണുത്ത പാറക്കൂട്ടത്തിൽ
ഇരുട്ടില്‍ അകലെ ഒരു മിന്നാമിനുങ്ങ് !

കാലത്തിൻറെ  മടക്കുകളില്‍  എൻ്റെ  വിരൽ തൊട്ടപ്പോൾ
മൂടിക്കിടന്ന പവിഴപുറ്റുകള്‍   നിശ്വസിച്ചുണർന്നു
പ്രകാശത്തള്ളലിൽ എൻ്റെ  കാഴ്ച്ച  ഉരുകിത്തെളിഞ്ഞു.

 ഇവിടെ,.. ഇവിടെ  മറന്നുവച്ചിരുന്നു ഞാനെന്തോ !
 നിറങ്ങള്‍ കൊണ്ട് മൂടിയതായി മാറി പിന്നെ ലോകം..
നിലാവിൻറെ  ഒരു വേലിയേറ്റം!


എൻ്റെ  പാദം നനച്ചുകൊണ്ട് ആത്മാവിൻറെ  പാതി കൊണ്ടുപോയ കടല്‍ അതെനിക്ക് തിരിച്ചു തന്നു.....
ഞാന്‍ എന്നെത്തന്നെ  കടല്‍ തിരകളില്‍ കണ്ടു.

എങ്കിലുംമാവിൻതുഞ്ചത്തു തൊട്ട  ഊഞ്ഞാലിനു
 തിരികെ പോവാതിരിക്കാൻ  ആവില്ലല്ലോ !

Saturday, January 14, 2017

സൈറാ ഒരു പ്രണയക്കഥ

നൈമിഷീകവും അത്രത്തോളം തന്നെ തീവ്രവും ആയ പ്രണയം ! അതായിരുന്നു  സൈറയുടെ പ്രണയം!
ഒന്നിൽ നിന്ന് മറ്റൊന്നിലേക്കു ഒരു നിലാവ് പടരുന്നത്  പോലെ നദി ഒഴുകുന്നത് പോലെ അവൾ ഒഴുകി നടന്നു. ലോകത്തു ഒരു സാമൂഹിക ബുദ്ധിക്കും ചിന്തക്കും ഒരു ചട്ടക്കൂട്ടിലും ഒതുക്കാൻ കഴിയുന്നതായിരുന്നില്ല അത് .

അവൾ അവളിലെ പ്രണയത്തെ തന്നെ ആയിരുന്നിരിക്കണം പ്രണയിച്ചത്! എന്നാൽ തനിക്കു എന്താണ് സംഭവിക്കുന്നത് എന്ന് പലപ്പോഴും അവൾ ചിന്തിച്ചു വരുമ്പോഴേക്കും അത് അവളെ വിഴുങ്ങി കളഞ്ഞിരിക്കും!
ആലോചനകൾക്കതീതമായി  മനുഷ്യചിന്തയേക്കാൾ വേഗം  എത്തുന്ന പ്രണയം. 
 ശരീരങ്ങൾക്കതീതമായിരുന്നു അവളുടെ പ്രണയം,  ഒരാളോട് പ്രണയത്തിൽ ആയിരിക്കുമ്പോൾ അവൾ പ്രകൃതിയിലും പ്രപഞ്ചത്തിലും പരാശക്തിയിലും ഒക്കെഅവനെ കണ്ടു. അവനെകുറിച്ചുള്ള ചിന്തകളിൽ അവളുടെ ഹൃദയമിടിപ്പുകൾ നെഞ്ചുകൂട് തുളച്ചു ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു!  നിറങ്ങളിൽ സ്വപ്നങ്ങളിൽ, പാടുന്ന പാട്ടുകളിൽ, കേൾക്കുന്ന വരികളിൽ ഒക്കെ അവൻ മാത്രം.  പ്രണയം ഭക്ഷണമാക്കി ശ്വാസമാക്കി അവൾ. എന്നാൽ  സമയത്തിന്റെ ചെറിയ കറക്കങ്ങൾക്കപ്പുറം  കാഴ്ചയുടെ നിലാവിനപ്പുറം അത് മങ്ങി രൂപാന്തരം പ്രാപിക്കുന്നു. 

 അഭിസാരികയെന്നും, ദുർനടപ്പുകാരിയെന്നും  സഹസ്രനാമങ്ങൾ വിളിച്ചും   ഉരുവിട്ടും ലോകം അവളെ ആഘോഷിച്ചു. ലോകത്തിനു അതിൽ കൂടുതൽ ഒന്നും കാണാൻ ഉള്ള ശേഷി ഉണ്ടായിരുന്നില്ല . ഒരു പ്രണയം അസ്തമിക്കുമ്പോൾ അപ്പോൾ തന്നെ മറ്റൊന്ന് അവളിൽ ഉദിക്കുന്നു . സത്യത്തിൽ പ്രണയം അല്ല അസ്തമിക്കുന്നതെന്നും അത് പ്രതിഫലിപ്പിക്കുന്ന കണ്ണാടികൾ മാത്രമാണ് ഒഴുകിമാറുന്നതെന്നും ആർക്കും മനസ്സിലായില്ല ഒരു പക്ഷെ അവൾക്കു പോലും .ഒരു സമയം ഒന്നിൽ മാത്രം അവൾ അലിഞ്ഞു ചേർന്നു  എന്നാൽ ആ സമയം  ചില മണിക്കൂറുകളോ നിമിഷങ്ങളോ മാത്രം ആയിരുന്നിരിക്കും. വീണ്ടും  വീണ്ടും പ്രണയങ്ങളിൽ അവൾ പുനർജനിച്ചുകൊണ്ടിരുന്നു.

ഇവൾ എന്താണിങ്ങനെ? എന്ന് പരസ്പരം ചോദിക്കാത്തവർ ഉണ്ടായിരുന്നില്ല , ചോദ്യങ്ങൾ ചോദിച്ചവരും വിമർശിച്ചവരും ഒരുമിച്ച് അവളെ പ്രണയിച്ചു , മുൻപിൽ നിന്ന് പ്രണയിക്കാൻ കഴിയാത്തവർ  ഒളിഞ്ഞിരുന്നു പ്രണയിച്ചു . അവനവന്റെ മനസ്സിന്റെ  കയങ്ങളിൽ അവളോടുള്ള അഭിനിവേശം ചെളിയിൽ പൂഴ്ത്തിവയ്ക്ക്കാൻ  കഴിയാതെ, അവളെ സ്വന്തമാക്കാനാകാത്ത നീറ്റലിൽ  വെന്ത്,  അവർ  ആ ചെളി അവൾക്കു നേരെ എറിഞ്ഞു കൊണ്ടിരുന്നു. എന്നിട്ടും പോരാഞ്ഞു അവളെ ലോകത്തിനു മുന്നിൽ വലിച്ചു കീറി ,ചവിട്ടി ഉടക്കാൻ ശ്രമിച്ചു, എങ്കിലും മുറിവുകളോടെ ശരീരത്തിൽ പൊടിയുന്ന രക്ത രേണുക്കളോടെ അവൾ ജ്വലിച്ചു നിന്നു.

ജീവിതത്തോട് തന്നെ ഉള്ള അടങ്ങാത്ത അഭിനിവേശമോ?  നല്ലതെന്തിനോടും  ഉള്ള പ്രണയമോ എന്തോ അവളെ അങ്ങനെയാക്കി!

പ്രണയം ദിവ്യമായിരുന്നു അവൾക്ക്, എന്നാൽ  അത് നിത്യമാണെന്നു അവൾ എഴുതി ചേർത്തിരുന്നില്ല. അവൾ പ്രണയിച്ചവരും ഏറെക്കുറെ അങ്ങനെ തന്നെ ആയിരുന്നു എന്ന് വേണം കരുതാൻ! അല്ലെങ്കിൽ തന്നെ പ്രണയം അലയടിക്കുന്ന ആ വലിയ കണ്ണുകളിൽ  വീണുമരിക്കാൻ  ആരാണ് ആഗ്രഹിക്കാത്തത്? അവൾ ആത്മാർത്ഥമായി തന്നെ ഓരോരുത്തരെയും പ്രണയിച്ചു,  കാഴ്‌ചയുടെ നേരിൽ വീണ്ടും വീണ്ടും!

കാറ്റിനാണോ മഴയ്ക്കണോ ഭംഗി ! കാമുകന്റെ മാറിൽ ഒരു പൂവ് പോലെ ചേർന്നിരുന്നു അവൾ ചോദിച്ചു, ഉത്തരം  അവൾക്കറിയില്ലായിരുന്നു കാരണം കാറ്റിനെയും മഴയെയും അവൾ ഒരുപോലെ പ്രണയിച്ചിരുന്നു 
കാറ്റുപോലെ മഴ പോലെ ഒരിക്കലും ആർക്കും പിടിച്ചു നിർത്താനാവാത്ത,  സ്വന്തമാക്കാനാവാത്ത, എല്ലാവരും ആസ്വദിക്കുന്ന ഒന്നായിരുന്നല്ലോ അവളുടെ പ്രണയവും.

എങ്കിലും ഒരു അഭിനയത്രി എന്ന നിലയിൽ വളർന്നു കയറാൻ ഒരിക്കലും അവൾ തന്റെ പ്രണയത്തെ ഉപയോഗിച്ചില്ല, ഒരായിരം അവസരങ്ങൾ ഉണ്ടായിരുന്നിട്ടും!  പലപ്പോഴും പ്രണയങ്ങൾക്കു വേണ്ടി അവൾ പല ഉയർച്ചകളും വേണ്ടന്നു വച്ചു .

എങ്കിലും അവളിലെ കഴിവിനേ ലോകം തിരിച്ചറിഞ്ഞു. കഥാപാത്രങ്ങളായി നിമിഷങ്ങൾക്കുള്ളിൽ ഉരുകിച്ചേരാനുള്ള അവളുടെ കഴിവ് അംഗീകരിക്കാതിരിക്കാൻ ആർക്കും  ആവില്ലാ യിരുന്നു.  എന്നാൽ അതൊന്നും അവൾക്കു അഭിനയമായിരുന്നില്ല, ജീവിതം തന്നെ ആയിരുന്നു. ഓരോരോ ചെറിയ ചെറിയ തീവ്ര ജീവിതങ്ങൾ ! പലപ്പോഴും .  ചെറിയ ഷോർട്ടുകളുടെ പ്രേതങ്ങൾ അവളുടെ ജീവിതത്തിലേക്കും പടർന്നു, ഒരായിരം പ്രണയിനിമാരായി ഒരു ജന്മത്തിൽ അവൾ ന്നെ തന്നെ പടർത്തിയിട്ടു. അഴിച്ചിട്ട കേശഭാരത്തിലെ മുടിച്ചുരുളുകൾ പോലെ നെറ്റി ജ്വലിച്ചുനിൽക്കുന്ന  വലിയ പൊട്ടിലെ കുങ്കുമ തരികൾപ്പോലെ  അവ ഒന്നിച്ചു നിന്ന് അവളായിമാറി.


ഇന്നലെ  രാത്രി  അവൾ ഏതോ ഇരുട്ടിൽ അവസാനമായി കണ്ണടച്ചപ്പോൾ നിലാവും മഴയും ഒന്നിച്ചുവന്നിരുന്നു, നിലാവ് തുളുമ്പിയ ആ രാത്രി അവൾ മരണത്തെയും പ്രണയിച്ചു പോയിരുന്നിരിക്കാം, ചില നിമിഷങ്ങളിലേക്കുമാത്രം ...പക്ഷേ ..!

-2000 

Tuesday, January 10, 2017

കനൽ

നീ കണ്ണാടിയിൽ നോക്കുമ്പോൾ 

ഇന്നു നിന്നെ  തിരികെ നോക്കുന്നകണ്ണുകളിൽ
പാതി എന്റേതാണ്.

കൈവെള്ളയിൽ  പൊടിയുന്ന വിയർപ്പിനാൽ
നിയവിടിവിടെ പതിപ്പിക്കുന്ന  വിരൽപാടുകളിൽ എന്റെ ഗന്ധമുണ്ട്.

തുടച്ചുമാറ്റാൻ ആകാത്ത വിധത്തിൽ 
നിന്റെ നെറ്റിയിൽ   തെളിയുന്ന ചിരിവരകളിൽ, 
മുഖത്തു തെളിയുന്ന പ്രസാദത്തിൽ 
നിവർത്തി പിടിച്ചിരിക്കുന്ന നട്ടെല്ലിൽ 
ചിന്തകളിൽ, വാക്കുകളിൽ ,രക്തത്തിൽ 
നിന്നെ ഈ നീ ആയി കാണുന്ന  വെളിച്ചത്തിൽ 
നിന്റെ ഏകാന്തമായ ഇരുട്ടിൽ 

വെട്ടത്തിനു മനഃപൂർവം നീ പുറം തിരിഞ്ഞു നിൽക്കുമ്പോൾ 
നിന്നെ നിലതെഴുതുന്ന നിഴലിൽ 
ഒറ്റക്കിരിക്കുമ്പോൾ നീ പാടുന്ന പാട്ടുകളിൽ 
ഒക്കെ ഞാൻ  ഉണ്ടാകും 

അത് നിനക്കും അറിയാം എന്നെപോലെ,
ഒരുപക്ഷെ എന്നിലുമേറെ!
പ്രണയപാരവശ്യത്തിൽ  നീ കലഹിച്ചപ്പോഴൊക്കെയും 
പകുത്തു പകുത്തു തന്നതാണ് ഞാൻ എന്നെത്തന്നെ!
ഇപ്പോഴെനിക്ക് എന്റെപാതിയില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞപ്പോൾ
 മറുപാതിയുമായി നീ പോയത് എന്തിനാണ്? 
എത്രദൂരം നിനക്ക് തനിയെ നടക്കാനാകും?
 മുഴുവനായും ഞാൻ നിനക്ക് തന്നിരുന്നതല്ലേ?

ഞാൻ ഇല്ലാതെ നീ തണുത്തു  മരവിച്ചു പോകുന്ന അനതിദൂരഭാവി എന്നെയും പേടിപ്പിക്കുന്നുണ്ട്.എങ്കിലും നിന്നെ ഞാൻ തടയില്ല!
പിന്തിരിഞ്ഞു നോക്കാതെ നീ നടക്കുമ്പോൾ ഒരു പിൻവിളി പോലും എന്നിൽ നിന്നും ഉയരില്ല!

 എത്ര മുറിച്ചാലും  പൂർണ്ണയായി തുടരുന്ന  അഗ്നിയാണ് ഞാൻ!
എരിഞ്ഞു  കത്തുന്ന കനൽ ആയി ഞാൻ ഇവിടെ ഉണ്ടാകും  ,
ഒരു കാറ്റ് വെറുതെ തിരിഞ്ഞു നോക്കിയാൽ ആളിപ്പടരുന്ന  തീ 
എപ്പോഴും  എന്നപോലെ ഇപ്പോഴും എന്റെ ഉള്ളിൽ ഉണ്ട്.!

ഇലകളിൽ മഞ്ഞു  വീഴുന്ന ശബ്‍ദത്തിന്നു വല്ലാത്ത  മുഴക്കം !
നീ കുടയും വിളക്കും എടുത്തിട്ടുണ്ടല്ലോ അല്ലെ?

ചേമ്പില


ചേമ്പില
ഒരു പച്ച ഹൃദയം ...
ഒന്നിനും തൊടാനാവാതെ

ഒന്നിനെയും അറിയാതെ
ആ മിഴി നീര്‍കണം  ഈ   ഹൃദയത്തില്‍ വീഴട്ടെ!!

രജതരേണുവായി  അത് എന്നില്‍ ഒഴുകി നടക്കും 
ആഴത്തില്‍ മുങ്ങി വെള്ളത്തിലെ വെയിലേറ്റു 
എന്നിലെ  വെള്ളി ഞരമ്പുകള്‍ പിടയ്ക്കുമ്പോള്‍  
ഞാന്‍ നഞ്ഞെന്നു നിങ്ങള്‍  കരുതും

പൊന്തിവരുമ്പോള്‍ ഞാന്‍  എന്നും പഴയപടി   
ഞാന്‍ ഇങ്ങനെ ഉണ്ടാക്കപെട്ടതാണ്
കൂടുതല്‍ അറിഞ്ഞാല്‍, നനഞ്ഞാല്‍.. 
ഓളങ്ങളില്‍ മുങ്ങി പോയേക്കാം.

പെരുമഴകള്‍... ഇരമ്പി പാഞ്ഞു വന്നുകൊണ്ടേയിരിക്കുന്നു.